കുറ്റങ്ങൾ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധിയുടെ ലക്ഷ്യം. കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതിൽനിന്ന് തടഞ്ഞുനിർത്തുന്ന രീതിയിൽ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുർആനിലെ ക്രൂരമായ ശിക്ഷാവിധികളെക്കാൾ കരണീയം?

കാരാഗൃഹത്തിൽ അടക്കുന്നതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹം മുക്തമാകുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റകൃത്യങ്ങൾ. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്.
ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കിൽ വമ്പിച്ച വർദ്ധനയാണുണ്ടായിട്ടുള്ളത്.  സുഖം നേടാൻ വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്കിടയിലെ കുറ്റവാസന ഭീതീദായകമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് 'ഇന്ത്യ ടുഡേ' തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കാണുക: ടാറ്റ ഇൻസ്ടിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തിൽ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള പഠനം പൂർത്തിയായിവരികയാണ്. യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങൾ 40 ശതമാനം കണ്ട് വർദ്ധിച്ചിരിക്കുന്നു എന്നാണു ആ പഠനം നൽകുന്ന ഭയാനകമായ വിവരം. ഇത്തരം കുറ്റകൃത്യങ്ങൾ എല്ലാ വിഭാഗത്തിലും പെട്ട യുവാക്കളും ചെയ്യുന്നുണ്ടെങ്കിലും മധ്യവർഗ,ഉപരി-മധ്യവർഗ കുടുംബങ്ങളിലെ യുവാക്കൾക്കിടയിൽ ഇത്തരം ക്രൂരതകൾ വർദ്ധിച്ചുവരുന്നുവെന്ന വസ്തുതയാണ് ശ്രദ്ധേയമായിരിക്കുന്നത്.രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ 56 ശതമാനത്തിലും ഉത്തരവാദികൾ 16-നും 25-നും ഇടയിൽ പ്രായമുള്ളവരായ യുവാക്കളാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ അതിന്റെ പുതിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. മുംബൈയിൽ ക്കഴിഞ്ഞ 11 മാസങ്ങളിൽ 551 ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ സംഭവങ്ങൾ ഉണ്ടായതിൽ 80 ശതമാനവും ആദ്യമായി ഇത്തരം പ്രവർത്തിക്കിറങ്ങുന്ന യുവാക്കൾ ഉൾപ്പെട്ടതാണ്. അവരിൽ 50 ശതമാനവും 20 വയസ്സിൽ താഴെയുള്ളവരാണ്. ബാംഗ്ലൂരിൽ കവർച്ചയും കൊള്ളയും വർദ്ധിച്ചുവരികയാണെന്നും അതിൽ 60 ശതമാനവും യുവാക്കൾ ഉൾപ്പെട്ടതാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ കഴിഞ്ഞ വര്ഷം നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ 93 ശതമാനവും ആദ്യമായി അതിന് ഇറങ്ങിയിരിക്കുന്ന യുവാക്കൾ ചെയ്തതാണ് (ഇന്ത്യാ ടുഡേ, 2-1-1999).
താനിഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുമായി കറങ്ങിനടന്നു സഹപാഠിയെയും കൂട്ടുകാരനെയും കൊന്ന കൽക്കത്തയിലെ പതിനൊന്നാം ക്ലാസ്സുകാരൻ; പണമുണ്ടാക്കാനായി ചുരുങ്ങിയത് 60 പേരെയെങ്കിലും തലയ്ക്കടിച്ചു കൊന്ന ശ്യാമും രവിയും (രണ്ടു പേർക്കും 24 വയസ്സ്); സ്നേഹിതന്റെ മാതാവിനെ കൊന്ന് പണം കൊള്ളയടിച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി; കൂട്ടുകാരന്റെ വീട് കൊള്ളയടിക്കാനായി അവന്റെ അമ്മയെയും സഹോദരിയെയും കൊന്ന 21-കാരൻ; നാല് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും ഒന്നിലധികംപേരെ കൊലപ്പെടുത്തുകയും ചെയ്ത കുബേര പുത്രൻ (26 വയസ്സ്); 98 കൊലപാതക കേസുകളിൽ പ്രതിയായ 25-കാരൻ. ഇങ്ങനെ ഇന്ത്യാ ടുഡേയിൽ വിവരിക്കുന്ന കുറ്റവാളികളുടെ നിര വളരെ നീണ്ടതാണ്.
എന്ത് കൊണ്ട് ഈ കുറ്റകൃത്യങ്ങളുണ്ടാകുന്നു? ഒന്നാമതായി, പ്രപഞ്ചനാഥനിലും മന വിശ്വാസം നഷ്ടപ്പെട്ടത്. രണ്ടാമതായി, പണമുണ്ടാക്കുകയും പരമാവധി സുഖിക്കുകയുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെട്ടത്. മൂന്നാമതായി, എന്ത് കുറ്റം ചെയ്താലും തങ്ങൾ പിടിക്കപ്പെടുകയില്ലെന്നും അഥവാ പിടിക്കപ്പെട്ടാൽ തന്നെ സ്വാധീനങ്ങളുപയോഗിച്ചു  രക്ഷപ്പെടാമെന്നും ഇനി ശിക്ഷിക്കപ്പെട്ടാൽ തന്നെ ഏതാനും മാസത്തെ ജയിൽവാസത്തിനു ശേഷം സുഖമായി ജീവിക്കാമെന്നുമുള്ള വിചാരം. മുതലാളിത്തമൂല്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഈ വിചാരം നിലനിൽക്കുന്നത് കുറ്റകൃത്യങ്ങളുടെ ഭീതിതമായ വളർച്ചക്ക് നിമിത്തമാകും. ആധുനികമെന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളിലെല്ലാം ഈ പ്രശ്നം സാമൂഹിക ശാസ്ത്രജ്ഞാന്മാരെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം.
എന്താണൊരു പരിഹാരം? കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ നൽകുക. പ്രസ്തുത ശിക്ഷ പരസ്യമായി നടപ്പാക്കുക. കൊള്ള നടത്തിയാൽ കരം ഛേദിക്കപ്പെടുമെന്നും കൊല ചെയ്‌താൽ തന്റെ ജീവൻ നഷ്ട്ടപ്പെടുമെന്നുമെല്ലാമുള്ള സ്ഥിതിയുണ്ടായാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നുറപ്പാണ്. ഇതിന് ജീവിക്കുന്ന ഉദാഹരണമാണല്ലോ ഇസ്‌ലാമികശിക്ഷാവിധികൾ നടപ്പാക്കുന്ന രാഷ്ട്രങ്ങൾ. പരേതനായ അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് നീണ്ട 25 വര്ഷക്കാലത്തിനുള്ളിൽ 16 കരച്ഛേദങ്ങൾ മാത്രമേ സഊദി അറേബ്യയിൽ വേണ്ടിവന്നിട്ടുള്ളൂ. അഥവാ 16 മോഷണങ്ങളേ 25 വർഷത്തിനിടക്ക് നടന്നുള്ളൂവെന്നർത്ഥം. മോഷ്ടിച്ചവന് കൈ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാകുമ്പോൾ, മോഷ്ടിച്ചതുവഴി കൈ നഷ്ടപ്പെട്ടവർ ജീവിക്കുന്ന സമൂഹത്തിൽ പിന്നെ ആ കുറ്റകൃത്യം ചെയ്യാൻ പെട്ടന്നൊന്നും ആരും മുതിരുകയില്ലെന്നുറപ്പാണ്. എന്തെന്തു പ്രലോഭനങ്ങളുണ്ടായാലും കഠിനമായ ശിക്ഷ ഭയപ്പെട്ട് കുറ്റത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവരായിരിക്കും ഭൂരിപക്ഷം. ഈ വസ്തുത ഭൗതികവാദികൾ പോലും സമ്മതിക്കുന്നതാണ്. ഇ എസ് ഗംഗാധരൻ എഴുതി: "കൊള്ള, കൊല, കളവ്, വഞ്ചന, വ്യഭിചാരം, അടിപിടികൾ എന്നിവക്കെതിരായ കഠിന ശിക്ഷ നൽകുന്ന ഇസ്‌ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ ദയാദാക്ഷിണ്യമില്ല. അറബ് നാടുകളിൽ അതിനാൽ കലഹകാരണങ്ങളും ദുർനടപടികളും കുറവാണ്" (ദേശാഭിമാനി വാരിക 11.3.1979).
എന്നാൽ ജയിൽവാസത്തിന്റെ സ്ഥിതിയോ?അത് മറ്റുള്ളവരിൽ യാതൊരുവിധ സ്വാധീനവുമുണ്ടാക്കുന്നില്ല. കുറ്റവാളിയിൽ വല്ല മാറ്റവുമുണ്ടാക്കുന്നുവോ? അതും ഇല്ലെന്നതാണല്ലോ സത്യം. ജയിൽ ശിക്ഷയനുഭവിച്ചു പുറത്തുവരുന്നവർ പലപ്പോഴും പ്രൊഫഷണൽ കുറ്റവാളികളായി മാറുന്നതാണല്ലോ നാം കാണുന്നത്. കാരാഗൃഹവാസം കഴിഞ്ഞു പുറത്തുവരുന്ന കുറ്റവാളികളിൽ പലരും തങ്ങളുടെ പാപപങ്കിലമായ ജീവിതം പൂർവാധികം വാശിയോടെയും നിർഭയമായും തുടർന്നത് കാണിക്കുന്നത് എന്താണ്? ശിക്ഷാ നിയമത്തിന്റെ ധർമം കാരാഗൃഹവാസമെന്ന ശിക്ഷ നിർവഹിക്കുന്നില്ലെന്നത് തന്നെ .








കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments