സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?
'നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്' (2:223) എന്ന ഖുർആൻ സൂക്തമാണ് ഇവിടെ വിമർശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ അവളെ വെറുമൊരു ഉൽപ്പാദനോപകാരണം മാത്രമാക്കിയെന്നാണ് ആക്ഷേപം. ഖുർആനിൽ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയിൽ ചിലതുമാത്രം. ഉപമകൾക്ക് ഒരു പ്രത്യേകത്തുണ്ട്. ഓരോരുത്തർക്കും അവരുടെ മനോഗതം പോലെ അവയെ വ്യാഖ്യാനിക്കാൻ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങൾ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്നോന്നതികളെയാണ് പ്രതിഫലിപ്പിക്കുക. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതിനാൽ കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത് വിൽക്കുന്നതുപോലെ സ്ത്രീയെ ഏത് സമയത്തും വിൽപ്പന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ് ഖുർആൻ പറയുന്നതെന്ന് ഒരാൾക്ക് വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമിക്കുന്നതിൽ നിന്ന് അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ് ഖുർആൻ കല്പിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും സാധിക്കും