സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകൾ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദർശനമല്ലേ ഖുർആനിനേക്കാൾ സ്ത്രീകൾക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത് ?

മനുസ്മൃതി മൂന്നാം അധ്യായത്തിലെ 56 -ാം വാക്യത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു വാദമുന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വാക്യം ഇങ്ങനെയാണ്.
 
യത്ര നാര്യസ്തു പൂജന്ത്യേ രാമന്തേ തത്ര ദേവതാം
യത്രൈ താസ്‌തുന പൂജന്ത്യേ സർവാ സ്‌തത്രാ ഫലാഃ ക്രിയാഃ
(എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം പൂജിക്കപ്പെടുന്നില്ലെയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു).
മനുസ്മൃതിയിൽ സ്ത്രീപൂജകൊണ്ട് വിവക്ഷിക്കുന്നതെന്താണെന്ന് ചർച്ച ചെയ്യുന്നതിന് മുമ്പ് സ്ത്രീയെക്കുറിച്ച ഹൈന്ദവ സങ്കല്പമെന്തായിരുന്നുവെന്നാണ് പരിശോധിക്കപ്പെടേണ്ടത്‌. പ്രസ്തുത സങ്കൽപ്പത്തിൽ നിന്നാണല്ലോ അവളെക്കുറിച്ച നിയമങ്ങളുണ്ടാവുന്നത്.
സ്ത്രീയെക്കുറിച്ച് ഋഗ്വേദകാലത്തുണ്ടായിരുന്ന വീക്ഷണം വളരെ വികലമായിരുന്നു. അവൾ വിശ്വസിക്കാൻ കൊള്ളാത്തവളും, കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നായിരുന്നു അന്നത്തെ സങ്കൽപ്പം. അപ്സരസ്സായിരുന്ന ഉർവശി തന്റെ കാമുകനായിരുന്ന പുരൂരവസ്സിനോട് പറയുന്നതിങ്ങനെയാണ് 'പുരൂരവസ്സ്, മരിക്കരിക്കരുത്, ഓടിപ്പോകരുത്, ക്രോധം പൂണ്ടചെന്നായ്ക്കൾ നിങ്ങളെ കടിച്ചു കീറാതിരിക്കട്ടെ. സത്യമായും സ്ത്രീകളുമായി ചങ്ങാത്തം പാടില്ല. കഴുതപ്പുലിയുടെ ഹൃദയമാണ് അവരുടേത്. സ്ത്രീകളുമായി ചങ്ങാത്തമില്ലതന്നെ. വീട്ടിലേക്ക് മടങ്ങിപ്പോകൂ' (ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15, 1:10  ഡി.ഡി കൊസാംബി ഉദ്ധരിച്ചത്  Myth and reality page 105).

ഋഗ്വേദ സംഹിതയിലും ഇക്കാര്യം പറയുന്നുണ്ട്.
പുരുരവോ യാമൃഥാമാ പ്രപപ്തോ
മാത്വാ വൃകാസോ അശിവാസ ഉക്ഷൻ
നവൈസ്ത്രൈണാ നി സഖ്യാ നിസന്തി
സാലാവ കാണാം ഹൃദയാന്യേതാ (ഋഗ്വേദം 10:95:15)
ഉപനിഷത്തുക്കളാകട്ടെ സ്ത്രീയെക്കുറിച്ച് തികച്ചും പ്രതിലോമകരമായ വീക്ഷണമാണ് വെച്ചു പുലർത്തുന്നത്. ലോകത്തിന്റെ സകലവിധ ദുഃഖത്തിന്റെയും കാരണം സ്ത്രീയാണ്. സർവ്വദോഷങ്ങളുടെയും പേടകമായ നാരി നരകാഗ്നിയിലെ ഇന്ധനമാണ്.

യാജ്ഞവൽക്യോപനിഷത്തിലെ ഏതാനും സൂക്തങ്ങൾ കാണുക.
ജ്വലനാ അതി ദൂര്യോപി സരസാ അപി നീരസാഃ
സ്ത്രീയോ ഹി നരകാഗ്‌നീനാ മിന്ധനം ചാരുദാരുണാ (ശ്ലോകം 16)
(വളരെ ദൂരെ വെച്ചുതന്നെ ദഹിപ്പിക്കുന്നവളും സരസയാണെന്നു തോന്നുമെങ്കിലും രാസഹീനയും നരകാഗ്നിയിൽ ഇന്ധനവുമായ സ്ത്രീ
 സുന്ദരിയാണെങ്കിലും ഭയാനകമാണ്).
കാമനാമ്നാ കിരാതേന വികീർണാ മുഗ്ധ ചേതസഃ
നാര്യോ നരവിഹം ഗാനാമംഗ ബന്ധനവാഗുരാഃ (ശ്ലോകം 17)
(കാമദേവനാകുന്ന കിരാതൻ മനുഷ്യനാകുന്ന പക്ഷികളെ അകപ്പെടുത്താൻ വീശിയ വലയാണ് മുഗ്ധചേതസ്സുകളായ നാരിമാർ).
സർവേഷാം ദോഷരത്‌നാനാം സുസമൂദ്ഗികയാനയാ 
ദുഃഖ ശ്രംഖലയാ നിത്യമലമസ്തു മ മസ്ത്രീയാ (ശ്ലോകം 19)
(സർവ ദോഷരത്നങ്ങളുടെ പേടകവും ദുഃഖമാകുന്ന ശ്രംഖലയുമായ സ്ത്രീയിൽനിന്നു ഭഗവാൻ നിന്നെ രക്ഷിക്കട്ടെ).

ഭഗവത്‍ഗീതയും സ്ത്രീകളെ അധമകളായാണ് ഗണിച്ചിരിക്കുന്നത്.
മാംഹി പാർഥ വ്യാപാശ്രിത്യ യേള പിസ്യൂഃ പാപയോനയഃ 
സ്ത്രീയോ വൈശ്യാസ്തഥാ ശൂദ്രസ്തേള പിയാന്തി പരാം ഗതിം (9 : 32)
(അർജുനാ, സ്ത്രീകൾ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ പാപയോനിയിൽ ജനിച്ചവരായിരുന്നാലും എന്നെ ശരണം പ്രാപിച്ചാൽ പരമഗതി പ്രാപിക്കുന്നു).
സ്ത്രീ പൂജിക്കപ്പെടണമെന്നു പഠിപ്പിച്ച മനുസ്മൃതിയുടെ ഉപദേശം അവൾക്ക് ഒരുകാരണവശാലും യാതൊരു രീതിയിലുമുള്ള സ്വാതന്ത്ര്യം നൽകരുത് എന്നായിരുന്നു.
പിതാരക്ഷതി കൗമാരേ ഭർത്താരക്ഷതി യൗവനേ
രക്ഷന്തി സ്ഥാവിരേ പുത്രാ നഃ സ്ത്രീ സ്വാതന്ത്ര്യ മർതി (9:3)
(കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധ്യക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അർഹിക്കുന്നില്ല).
ഏത് അവസ്ഥയിലാണെങ്കിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന് പഠിപ്പിക്കുകയാണ് മനുസ്മൃതി ചെയ്യുന്നതെന്ന് ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ടു വാദിക്കപ്പെടാറുണ്ട്. ഈ വചനത്തിനു തൊട്ടുമുമ്പുള്ള ശ്ലോകം ഈ സംശയം തീർക്കാൻ പര്യാപ്തമാണ്.
അസ്വാതന്ത്ര്യാഃ സ്ത്രീയഃ കാര്യാഃ പുരുഷൈർ സ്വൈർദിവാനിശം 
വിഷയേഷു ച സജ്ജന്ത്യാഃ സ്സംസ്ഥാപ്യാ ആത്മനോ വശേ (9:2)
(ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരുകാര്യത്തിലും സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു. അവർ ദുർവിഷയികളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചുകൊള്ളേണ്ടതാകുന്നു).
പുരുഷന്റെ ഭോഗയന്ത്രം മാത്രമായി സ്ത്രീയെ കാണുന്ന രീതിയിലുള്ളവയാണ് മനുസ്മൃതിയിലെ നിയമങ്ങൾ. അഞ്ചാം അധ്യായത്തിലും ഒൻപതാം അധ്യായത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ വായിച്ചാൽ ആർക്കും ബോധ്യമാവുന്നതാണിത്.
അപ്പോൾ പിന്നെ സ്ത്രീ പൂജിക്കപ്പെടേണ്ടവളാണെന്നു മനു പറഞ്ഞതിന്റെ പൊരുളെന്താണ്? ഇത് പറഞ്ഞിരിക്കുന്നത് മനുസ്മൃതി മൂന്നാം അധ്യായം 56-ാം വാക്യത്തിലാണെന്ന് നാം കണ്ടുവല്ലോ. എന്താണ് ഇവിടെ പൂജകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്ന്  മനസ്സിലാക്കാൻ 55 മുതൽ 62 വരെയുള്ള ഈരടികൾ ശ്രദ്ധാപൂർവം വായിച്ചാൽ മതി. പ്രസ്തുത വാക്യങ്ങളുടെ സാരം ഇങ്ങനെയാണ്:
"അച്ഛൻ, സഹോദരൻ, വരൻ, ദേവരൻ ഇവർ കന്യകയുടെ ക്ഷേമം ഇച്ഛിക്കുന്നതായാൽ അവളെ കല്യാണ കാലത്തും ശേഷവും ഭൂഷണം മുതലായവകൊണ്ട് ഉപചരിച്ച് സന്തോഷപ്പെടുത്തേണ്ടതാകുന്നു. എവിടെ സ്ത്രീകൾ ഭൂഷണം മുതലായവ കൊണ്ട് സന്തോഷം പ്രാപിക്കുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകളെ പൂജിക്കുന്നില്ലെയോ അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷ്ഫലമായിരിക്കും. ഏത് കുലത്തിൽ സഹോദരി മുതലായവർ വസ്ത്രങ്ങളില്ലാതെ വിഷമിക്കുന്നുവോ ആ കുലം നശിച്ചുപോകും. ഏത് കുലത്തിൽ അവർ അപ്രകാരം വ്യസനിക്കുന്നില്ലെയോ ആ കുലം വൃദ്ധി പ്രാപിക്കും. സ്ത്രീകൾവേണ്ടവിധം ഉപചരിക്കപ്പെടാത്തതിനാൽ 'ഈ വംശം നശിക്കട്ടെ'യെന്നു ശപിച്ചാൽ ആ വംശം നിശ്ശേഷം നശിക്കും. അതിനാൽ ക്ഷേമത്തെ ഇച്ഛിക്കുന്നവർ സൽക്കാര ഉത്സവ കാലങ്ങളിൽ സ്ത്രീകളെ അന്ന വസ്ത്രാഭരണങ്ങളാൽ സന്തോഷിപ്പിക്കണം. പത്നി വസ്ത്രാഭരണങ്ങളെക്കൊണ്ട് സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷിപ്പിക്കുകയില്ല. അങ്ങനെയാകുമ്പോൾ സന്താനാഭിവൃദ്ധിയുണ്ടാവുകയില്ല. സ്ത്രീ വസ്ത്രാഭരണങ്ങളാൽ ശോഭിതയായിരുന്നാൽ ഭർത്തൃസംയോഗത്താൽ ആ കുലം വൃദ്ധിയെ പ്രാപിക്കുന്നു. പത്നിയിൽ വരൻ അനുരാഗഹീനനായിരുന്നാൽ അവൾ പരപുരുഷസംഗിയായി ഭവിക്കും. തന്നിമിത്തം ആ കുടുംബം ഹീനമാകും".
എങ്ങനെയാണ് സ്ത്രീ പൂജിക്കപ്പെടേണ്ടത് എന്ന് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാവുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവും നൽകിക്കൊണ്ടാണ് സ്ത്രീ പൂജിക്കപ്പെടേണ്ടത്. എന്തിനാണിവ നൽകുന്നത്? ഭക്ഷണം നൽകി സ്ത്രീ ശരീരം മാംസളമാക്കണം; പുരുഷൻ അവളിൽ അനുരക്തനാവുന്നതിനുവേണ്ടി. വസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ച് സ്ത്രീ ശരീരം സുന്ദരമാക്കണം. പുരുഷൻ അവളിൽ ആകൃഷ്ടനാവുന്നതിനുവേണ്ടി. പുരുഷന്റെ കിടപ്പറയുടെ അലങ്കാരമാക്കുന്ന രീതിയിൽ സ്ത്രീ പൂജിക്കപ്പെടണം. ഇതാണ് മനുവിന്റെ വിധി. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് മനുവിന് ഒന്നും പറയാനില്ല.
കുടുംബബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളാൽ ബന്ധിക്കപ്പെട്ട് വീർപ്പുമുട്ടി കഴിയേണ്ട, യാതൊരു വിധ അവകാശങ്ങളുമില്ലാത്ത വ്യക്തിയായാണ് മനുസ്മൃതിയിലെ നിയമങ്ങൾ സ്ത്രീയെ കണക്കാക്കുന്നത്. അഞ്ചാം അധ്യായത്തിലെ 147 മുതൽ 169 വരെയുള്ള സൂക്തങ്ങൾ സ്ത്രീയെക്കുറിച്ചുള്ളതാണ്. യൗവ്വനപ്രായത്തിൽ തന്നെ വിധവയായാൽ പോലും പുനർവിവാഹത്തിനവൾക്ക് അർഹതയില്ല, ഭർത്താവ് ജാരവൃത്തി ചെയ്യുന്നവനാണെങ്കിലും സ്ത്രീ അയാളെ ദൈവതുല്യം പരിഗണിക്കണം. എന്നാൽ ജാരവൃത്തിയിലേർപ്പെടുന്ന സ്ത്രീയെ പരസ്യമായി പട്ടികൾക്ക് കടിച്ചുകീറാനായി എറിഞ്ഞുകൊടുക്കണം. സ്ത്രീക്ക് കുടുംബസ്വത്തിലവകാശമില്ല. അവളുടെ അദ്ധ്വാനത്തിന്റെ കൂലി പുരുഷന്റേതിന്റെ പകുതിയായിരിക്കും. ഇങ്ങനെപോകുന്നു, സ്ത്രീയെക്കുറിച്ച മനുസ്മൃതി നിയമങ്ങൾ.
ഇന്ത്യയിൽ നിലനിന്നിരുന്ന ക്രൂരവും അതി നികൃഷ്ടവുമായ ഒരു ആചാരമാണ് ദേവദാസീ സമ്പ്രദായം. അഥർവ കാലഘട്ടത്തിൽ തന്നെ സപ്തസിന്ധുവിൽ ദേവദാസി സമ്പ്രദായമാരംഭിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ദേവന്മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്കു അർപ്പിക്കപ്പെടുന്ന ശൂദ്ര സ്ത്രീകളാണ് ദേവദാസികൾ. ദേവന്മാരുടെ ഭൂമിയിലെ പ്രതിനിധികളായിരുന്ന സവർണരുടെ ലൈംഗിക ആവശ്യങ്ങൾ നിർവഹിക്കുകയായിരുന്നു ദേവദാസികളുടെ ധർമം. ക്ഷേത്രങ്ങളിലെ വേശ്യകളായിരുന്നു ഇവരെന്നർത്ഥം.
ആർഷഭാരതീയ സമൂഹത്തിൽ ദേവദാസികൾ ഒരു അഭിവാജ്യ ഘടകമായിരുന്നുവെന്നു രാമായണവും മഹാഭാരതവും ഒരാവൃത്തി വായിച്ചാൽ മനസ്സിലാവും. ദശരഥൻ ശ്രീരാമനുവേണ്ടി സജ്ജമാക്കിയ പടയിൽ സൗന്ദര്യം ഉപജീവനമാർഗ്ഗമാക്കിയ മങ്കമാരെക്കൂടി ഉൾക്കൊള്ളിച്ചിരുന്നു. കുരുക്ഷേത്രയുദ്ധത്തിനു പോകുമ്പോൾ പാണ്ഡവപക്ഷത്തെയും കൗരവപക്ഷത്തെയും ദേവദാസികളെ നിറച്ച കുതിരവണ്ടികൾ അനുഗമിച്ചിരുന്നു. വനവാസം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാൻ ദേവദാസികൾ മുന്നിൽത്തന്നെയുണ്ടായിരുന്നു. കഠിനമായ സഹനപരീക്ഷണത്തിന് ശേഷം തലസ്ഥാനനഗരിയിലേക്ക് തിരിച്ചെത്തിയ കൗശിക മഹാരാജാവിനെ സ്വീകരിക്കാനെത്തിയതും ദേവദാസീ സമൂഹമായിരുന്നു. തത്വജ്ഞാനിയായ ജനകവിദഹനെ സന്ദർശിച്ചപ്പോൾ ശോകനെ എതിരേറ്റത്, കണ്ടാൽത്തന്നെ ചോരത്തിളപ്പുള്ള അമ്പത് പെൺകുട്ടികളായിരുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. പെണ്ണിനെ ജീവിതകാലം കാണാത്ത ഋഷ്യശൃംഗനിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് തന്റെ കാര്യം നേടുവാനായി അനുഗമഹാരാജാവ് നിശ്ചയിച്ചതും ഒരു ദേവദാസിയെയായിരുന്നു.
സ്ത്രീകളെ അപഹരിച്ചുകൊണ്ടുവന്ന് വിവാഹം ചെയ്യുന്ന സമ്പ്രദായവും ആർഷഭാരതത്തിൽ നിലനിന്നിരുന്നു. ഇത്തരം വിവാഹത്തിന് രാക്ഷസം എന്നാണ് പേര്. ക്ഷത്രിയന് രാക്ഷസവിവാഹം ധർമമാണെന്നാണ് മനുസ്മൃതിയുടെ വിധി (3:23,24). പുരാണങ്ങളിൽ പലരും ഇങ്ങനെ വിവാഹം ചെയ്തതായി കാണാൻ കഴിയും. ശ്രീകൃഷ്ണന്റെ ആദ്യവിവാഹംതന്നെ നോക്കുക. വിദർഭയിലെ രാജാവായിരുന്ന ഭീഷ്മകന്റെ മകളായ രുഗ്മിണിയാണല്ലോ കൃഷ്ണന്റെ ആദ്യഭാര്യ. അവളെ ശ്രീകൃഷ്ണന്റെ മച്ചുനനായ ശിശുപാലന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ വിവാഹത്തിന്റെ തലേദിവസമാണ് ശ്രീകൃഷ്ണൻ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചത്.
ഭാരതത്തിൽ നിലന്നിരുന്ന ക്രൂരമായ മറ്റൊരാചാരമായിരുന്നു സതി. ഭർത്താക്കന്മാർ മരിച്ചാൽ അവരുടെ ചിതയിൽ ചാടി വിധവകൾ മരിക്കണമെന്നതായിരുന്നു സതി നിയമം. സതിയനുഷ്‌ഠിച്ച സ്ത്രീ സതീദേവതയായി ബഹുമാനിക്കപ്പെട്ടിരുന്നു.
ബ്രിട്ടീഷ് സർക്കാർ സതിയെ നിയന്ത്രിച്ചില്ല. അവർ ഹിന്ദു പുരോഹിതന്മാരെ വെറുപ്പിക്കാനിഷ്ടപ്പെട്ടില്ല. വിധവകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചിതയിൽ ചാടി മരിക്കുന്നത് ഹിന്ദുക്കളുടെ മതപരമായ സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരമാണെന്നും അത് അംഗീകൃത നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അത് നിരോധിക്കുന്നത് ഹിന്ദുമതത്തിന്മേലുള്ള കയ്യേറ്റമാവുമെന്നുമായിരുന്നു ബ്രിട്ടീഷുകാർ പറഞ്ഞിരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചയാളാണ് രാജാറാം മോഹൻ റായ്. സ്വന്തം സഹോദരന്റെ പത്നി ചിതയിൽ ചാടിമരിക്കുന്നതിൽ നിന്നും തടയാൻ നടത്തിയ അദ്ദേഹത്തിന്റെ ശ്രമം നിഷ്ഫലമാവുകയും അവർ ചിതയിൽ എരിഞ്ഞടങ്ങുന്ന ക്രൂരകൃത്യം സ്വന്തം കണ്ണ് കൊണ്ട് കാണേണ്ടി വരികയും ചെയ്തശേഷമാണ് അദ്ദേഹം സത്യവിരോധിയായി മാറിയത്. ദീർഘകാലം നീണ്ടുനിന്ന സതിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് 1929-ൽ വില്യം ബെൻറിക് പ്രഭുവിന്റെ ഭരണകാലത്ത് സതി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത്.
സതിയെപ്പോലുള്ള സാമൂഹിക ദുരാചാരങ്ങൾ വീണ്ടും പുനരുജ്ജീവിപ്പിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടിന്ന്. രാജസ്ഥാനിലെ ദേവ്‍രാലാ ഗ്രാമത്തിൽ ചിതയിലെറിയപ്പെട്ട രൂപ്കൻവാറിനെക്കുറിച്ച്  നാം വായിച്ചറിഞ്ഞിട്ട് കാലം കൂടുതൽ കഴിഞ്ഞിട്ടില്ല.
സതി അനുഷ്‌ഠിക്കാത്ത വിധവകൾ തലമൊട്ടയടിച്ച് സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയണമെന്നായിരുന്നു ആർഷഭാരതത്തിൽ നിലനിന്നിരുന്ന മറ്റൊരു നിയമം. ശൈശവ വിവാഹത്തിന് ശേഷം വിധവകളാവുന്ന ആറും ഏഴും വയസ്സുള്ള പെൺകിടാങ്ങൾ പോലും തലമൊട്ടയടിച്ച് ജീവിതകാലം മുഴുവൻ വിധവകളായി കഴിഞ്ഞുകൂടണമായിരുന്നു. ഭിക്ഷുണിക്കളായി മാറുന്ന ഇവർക്ക് അനുവദിക്കപ്പെട്ടിരുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നു. വാവ് ദിവസങ്ങളിൽ രാപ്പകലുകൾ മുഴുവൻ പച്ചവെള്ളം പോലും കഴിക്കാതെ അവർ ഉപവസിക്കേണ്ടതുണ്ടായിരുന്നു. ഈ നരകത്തേക്കാൾ നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതി ചിതയിലേക്കെടുത്തു ചാടിയവരായിരിക്കണം സ്വമേധയാ സതി തിരഞ്ഞെടുത്തവരെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന സതീദേവതകൾ.
ഒരു ഭാഗത്ത് സ്ത്രീപീഡനം നിലനിന്നപ്പോൾ തന്നെ ആർഷഭാരതത്തിൽ ദേവീപൂജയും നിലനിന്നിരുന്നതായി കാണാൻ കഴിയു. ദേവീപൂജയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്ത്രീയെ പൂജിക്കണമെന്ന് പഠിപ്പിക്കുന്ന മഹത്തായ ഹൈന്ദവ ദർശനത്തിൽ വനിതകൾക്ക് സമുന്നത സ്ഥാനമാണുണ്ടായിരുന്നതെന്ന് വാദിക്കപ്പെടാറുണ്ട്.ഈ വാദത്തിൽ കഴമ്പില്ല. കഴുതപ്പുലിയുടെ ഹൃദയമുള്ളവളാണ് സ്ത്രീയെന്ന വൈദിക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായി ഉന്നത രൂപത്തിൽ സ്ത്രീ പരിഗണിക്കപ്പെട്ടതിന് തെളിവില്ല. ദേവികളായി പൂജിക്കപ്പെടുന്നുവെന്നതുകൊണ്ടുമാത്രം സ്ത്രീകൾക്ക് ഉന്നത സ്ഥാനമുണ്ടായിരുന്നുവെന്ന് കരുതുന്നത് ഭോഷ്ക്കാണ്. സ്ത്രീപീഡനത്തിന്റെ ക്രൂരവും മൂർത്തവുമായ രൂപമാണല്ലോ സതി. സതിയനുഷ്‌ഠിച്ച സ്ത്രീയും സതീദേവതയായിട്ടാണ് അറിയപ്പെടുന്നതെന്ന വസ്തുത ഇതാണ് വ്യക്തമാക്കുന്നത്.
ദേവീപൂജയുടെ ഉത്പത്തി അന്ധവും വികലവുമായ ലൈംഗിക സങ്കൽപ്പങ്ങളിൽ നിന്നാണ്. "ദേവിയെ വിശേഷിപ്പിക്കാൻ സുഭഗാ, ഭാഗാരാധ്യാ, ഭഗമാലിനി തുടങ്ങിയ നാമങ്ങൾ ഉപയോഗിക്കാറുണ്ട്. ഭാഗത്തിന് യോനിയെന്നർത്ഥമുണ്ട്. മുകളിൽ പറഞ്ഞ വിശേഷണങ്ങളുടെ സാരം യഥാക്രമം ശോഭനമായ ഭഗത്തോടുകൂടിയവൾ, ഭഗത്തിൽ ആരാധിക്കപ്പെടുന്നവൾ, ഭഗത്തെ ധരിക്കുന്നവൾ എന്നിങ്ങനെയാണ്. ലളിതാസഹസ്രനാമത്തിൽ പ്രഗത്ഭാ, വിദഗ്ദാ തുടങ്ങിയ നാമങ്ങളും ദേവിയെ വിശേഷിപ്പിക്കാനായുപയോഗിച്ചിട്ടുണ്ട്. 'പ്രായപൂർത്തി വന്നവളും ഭർത്താവിനെ രമിപ്പിക്കുന്നവളും സംഭോഗകർമത്തിൽ അതിനിപുണയുമായവൾ' എന്നാണ് പ്രഗത്ഭക്കർഥം. കാമക്രീഡയിൽ തീരെ ലജ്ജയില്ലാത്തവളും വിവിധരീതിയിലുള്ള രതിക്രീഡയിൽ നൈപുണ്യം സിദ്ധിച്ചവളും എന്നാണ് വിദഗ്ധയുടെ വിവക്ഷ. നിഖില സ്ത്രീരൂപത്വം ഹേതുവായി സ്വരമണന്മാരിൽ ക്രീഡയിൽ താല്പര്യമുള്ളവൾ എന്ന അർഥത്തിൽ രാമണലമ്പടായെന്നും ഭക്തന്മാരെ രമിപ്പിക്കുന്നവൾ എന്ന അർഥത്തിൽ രമണീയെന്നും ദേവി അറിയപ്പെടുന്നു" (വി സി. ശ്രീജൻ: യാ ദേവി സർവഭൂതേഷു പുറം 19).
സ്ത്രീക്ക് സ്വതന്ത്രമായ ഒരു അസ്‌തിത്വമുണ്ടെന്നും അവൾക്ക് മാന്യമായ അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിക്കുകയും വീടിന്റെ വിളക്കും സമൂഹത്തിന്റെ മാതാവുമായി അവളെ കാണുകയും ചെയ്ത ഖുർആനിക ദർശനമെവിടെ? പുരുഷന്റെ കിടപ്പറയിലെ അലങ്കാരമാക്കുവാൻ വേണ്ടി സ്ത്രീ പൂജിക്കപ്പെടണമെന്ന് പറഞ്ഞ മനുസ്മൃതിയിലെ വീക്ഷണമെവിടെ? ഇവ രണ്ടും താരതമ്യത്തിന് പോലും അർഹമല്ലാത്ത അന്തരം പുലർത്തുന്നുവെന്നതാണ് വാസ്തവം.





കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?