പുരുഷന് സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടല്ലോ. പുരുഷ മേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുർആൻ എന്നല്ലേ ഇവ വ്യക്തമാക്കുന്നത് ?

'പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു' (4:34).
'പുരുഷന്മാർക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട് ' (2:228).
വിശുദ്ധ ഖുർആനിൽ പുരുഷമേധാവിത്വമാരോപിക്കുന്നവർ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങൾ അറബികളുടെ ആൺകോയ്മാവ്യവസ്ഥിതിയുടെ ഉല്പന്നമാണ് ഖുർആൻ എന്ന് വ്യക്തമാക്കുന്നതായി വാടിക്കപ്പെടുന്നു. എന്നാൽ വസ്തുതായെന്താണ്?
ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തിൽ സ്ത്രീ, പുരുഷന്റെമേൽ 'ഖവ്വാം' ആണ് എന്നാണ് ഖുർആൻ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടക്കുകയും മേൽനോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയിൽ 'ഖവ്വാം' എന്നും 'ഖയ്യിം' എന്നുമെല്ലാം പറയുന്നത്. അത് ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്. സ്ത്രീയും കുട്ടികളുമടങ്ങുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കിൽ നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് പ്രസ്തുത സൂക്തത്തിന്റെ സാരം.
കുടുംബം ഒരു സ്ഥാപനമാണ്. ആത്മാവിന്റെ ഇരുപാതികൾക്കും ശാന്തിയും സമാധാനവും സായൂജ്യവും പ്രദാനം ചെയ്യുന്ന മഹത്തായ സ്ഥാപനം. സാമൂഹിക സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടുംബമെന്നുള്ളതാണ് വാസ്തവം. ഏതൊരു സ്ഥാപനത്തിനും അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉയർച്ചക്കും വളർച്ചക്കും വേണ്ടി യത്നിക്കുന്നതിനും ഒരു മേലധികാരി ഉണ്ടായിരിക്കുമെന്ന കാര്യം ആരും അംഗീകരിക്കുന്നതാണ്.   സംരംഭമാണെന്നിരിക്കിലും ഒരു നിയന്ത്രണാധികാരിയുടെ അഭാവത്തിൽ അത് മുരടിച്ചു പോവുമെന്നത് കാര്യനിര്വഹണശാസ്ത്രത്തിന്റെ ബാലപാഠമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാവുന്നതാണ്. അപ്പോൾ പിന്നെ സമൂഹത്തിന്റെ ധാർമികാടിത്തറയുടെ രൂപീകരണം നടക്കുന്ന കുടുംബത്തിന് ഒരു മേലധികാരി ആവശ്യമില്ലേ? സ്ത്രീയും പുരുഷനും ചേർന്നുണ്ടാവുന്ന കൂട്ടുസ്ഥാപനമായ കുടുംബത്തിന്റെയും അതിൽ വളർന്നുവരുന്ന സന്താനങ്ങളുടെയും അവയോടനുബന്ധിച്ചുണ്ടാവുന്ന ഉത്തരവാദിത്തങ്ങളുടെയും നടത്തിപ്പിന് ഒരു മേൽനോട്ടക്കാരൻ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അരാജകത്വവും സർവത്ര വിനാശവുമായിരിക്കും ഫലം.
കുടുംബത്തിന് നായകത്വം വഹിക്കുവാൻ ഒരാൾ വേണമെന്ന് വ്യക്തം. ആർക്കാണിതിന് അർഹതയുള്ളത് എന്ന് ചോദിക്കുന്നതിനേക്കാൾ ആർക്കാണതിന് സാധിക്കുകയെന്ന് പരത്തുന്നതാവും ശരി. ഒന്നുകിൽ രണ്ടുപേരും കൂടി നായകത്വം വഹിക്കുക. അല്ലെങ്കിൽ സ്ത്രീ കുടുംബത്തിന്റെ നായകത്വം ഏറ്റെടുക്കുക. ഇവ രണ്ടും പ്രായോഗികമല്ലെങ്കിൽ മാത്രം പുരുഷനെ ആ ചുമതല ഏൽപ്പിക്കുക എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിൽ നാം പ്രശ്നത്തെ സമീപിക്കുക.; നിഷ്ക്കളങ്കതയോടുകൂടി.
ഒരു സ്ഥാപനത്തിന് മേലധികാരിയില്ലാതിരിക്കുന്നതിനേക്കാൾ അപകടമാണ് അതിന് രണ്ട് നായകന്മാരുണ്ടാവുകയെന്നത്. സ്ഥാപനങ്ങൾ നോക്കിനടത്തിയിരുന്ന അച്ഛൻ മരിച്ചാൽ ഉടൻ അവ വിഭജിച്ചെടുക്കുകയോ അല്ലെങ്കിൽ മക്കളിൽ ആരെങ്കിലുമൊരാളെ നിയന്ത്രണാധികാരം ഏൽപ്പിക്കുകയോ ചെയ്യാതിരുന്നാലുണ്ടാവാറുള്ള പ്രശ്നങ്ങളിൽ പലപ്പോഴും സ്ഥാപനങ്ങൾ തന്നെ തകർന്ന് നാശമാകാറാണ് പതിവ്. ഒന്നിലധികം നായകന്മാരുള്ള സ്ഥാപനങ്ങളിൽ നായകത്വത്തിന് വേണ്ടിയുള്ള കിടമത്സരങ്ങളും പ്രശ്നങ്ങളും കാരണം അതു തകരും. തകരാതെ നിലനിൽക്കുന്നുവെങ്കിൽതന്നെ അതിന്റെ 'ഉൽപ്പന്നങ്ങൾ'ക്ക് എന്തെങ്കിലും വൈകല്യങ്ങളുണ്ടാവും. കുടുംബത്തിന്റെ അവസ്ഥയും ഇതുതന്നെ. രണ്ടുപേരെയും നായകന്മാരാക്കിയാൽ പ്രശ്നങ്ങളിലുള്ള സമീപനത്തെക്കുറിച്ച സംഘട്ടനങ്ങളുണ്ടാവും. ഇതു നേതൃത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ കലാശിക്കും. അശാന്തമായ കുടുംബാന്തരീക്ഷമായിരിക്കും ഇതിന്റെ ഫലം. അത്തരമൊരു കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞുങ്ങളിൽ മാനസിക സംഘർഷങ്ങളും വൈകാരിക താളപ്പിഴകളുമുണ്ടാവും. അത് അടുത്ത തലമുറയിൽ ധാർമികത്തകർച്ചക്ക് നിമിത്തമാകും.
കുടുംബത്തിന്റെ നിയന്ത്രണാധികാരം സ്ത്രീക്ക് ഏറ്റെടുക്കുവാൻ പറ്റുമോ? അതല്ല പുരുഷനിലാണോ ആ ഉത്തരവാദിത്തം ഏല്പിക്കേണ്ടത്?. ഈ ചോദ്യത്തിനുള്ള ഉത്തരം 'കുടുംബത്തിന്റെ നിയന്ത്രണത്തിനാവശ്യം വിചാരമോ അതല്ല വികാരമോ?, എന്ന മറുചോദ്യമാണ്. വിചാരമെന്നാണ് ഉത്തരമെങ്കിൽ പുരുഷനെയാണ് കുടുംബത്തിന്റെ നിയന്ത്രണമേൽപ്പിക്കേണ്ടത്, വികാരമെന്നാണെങ്കിൽ സ്ത്രീയെയും.
സ്ത്രീയുടെയും പുരുഷന്റെയും ശരീരപ്രകൃതിയും മാനസികാവസ്ഥയും അവരേറ്റെടുക്കേണ്ട ധർമത്തിനനുസൃതമായ രീതിയിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ശാരീരിക പ്രകൃതിയെന്നു പറയുമ്പോൾ കേവലം ബാഹ്യമായ വ്യത്യാസങ്ങൾ മാത്രമല്ല വിവക്ഷിക്കുന്നത്. അസ്ഥിവ്യവസ്ഥമുതൽ പേശീവ്യവസ്ഥ വരെയുള്ള ആന്തരിക വ്യവസ്ഥകൾ പോലും ഓരോരുത്തർക്കും പ്രകൃത്യാ നിശ്ചയിക്കപ്പെട്ട ധർമത്തിനനുസൃതമായ നിലയിലാണുള്ളത്. പ്രസിദ്ധ ലൈംഗികശാസ്ത്രജ്ഞനായ ഹാവ്‌ലോക്ക് എല്ലിനിന്റെ 'ആണ് തന്റെ കൈവിരൽ തുമ്പുവരെ പുരുഷനും സ്ത്രീ തന്റെ കാൽവിരൽ തുമ്പുവരെ പെണ്ണുമാണ്' എന്ന പ്രസിദ്ധമായ അഭിപ്രായം നൂറുശതമാനം ശരിയാണെന്നുള്ളതാണ് വസ്തുത.
പുരുഷന്റെ എല്ലുകൾ അധ്വാനത്തിന് പറ്റിയ രീതിയിലുള്ളവയാണെങ്കിൽ സ്ത്രീയുടേത് ഗർഭധാരണത്തിന് അനുയോജ്യമായതാണ്. കഠിനാദ്ധ്വാനത്തിനാവശ്യമായ പേശികളാണ് പുരുഷനുള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിലുള്ളത്. അദ്ധ്വാനത്തിന് പറ്റിയ രീതിയിലുള്ള ആണിന്റെ കൈകൾ! ആലിംഗനത്തിനു പറ്റുന്ന പെണ്ണിന്റെ കൈകൾ...! ഇങ്ങനെ പോകുന്നു ശാരീരിക വ്യത്യാസങ്ങൾ.
മാതൃത്വത്തിനു പറ്റിയരീതിയിൽ സ്ത്രീ ശരീരവും അധ്വാനത്തിന് സാധിക്കുന്ന രൂപത്തിൽ പുരുഷശരീരവും സംവിധാനിക്കപ്പെട്ടപ്പോൾ അവരവരുടെ ധർമത്തിന് അനുഗുണമായ മാനസിക ഗുണങ്ങളും അതിനോടനുബന്ധിച്ച് നല്കപ്പെട്ടിരിക്കുമല്ലോ. ദയയും വാത്സല്യവും ക്ഷിപ്രവൈകാരികതയുമാണ് സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകൾ. അത് വികാരപ്രധാനമാണ്. ശൈശവത്തിലും ബാല്യത്തിലും പെൺകുട്ടികൾ കാണിക്കുന്ന ബൗദ്ധിക കഴിവുകൾ പോലും കൗമാരത്തോടെ മന്ദീഭവിക്കുന്നുവെന്നാണ് പഠനങ്ങൾ  കാണിക്കുന്നത്. മാതൃത്വത്തിന് തയ്യാറാകുമ്പോൾ മനസ്സും അതിനൊത്ത് മാറുന്നുവെന്നർത്ഥം. സ്ത്രീയുടെ മനസ്സിനെക്കുറിച്ച് വ്യവഹരിക്കുമ്പോൾ നമ്മുടെ മനസ്സിലോടിയെത്തുന്നതെന്താണ്? അലിവാർന്ന ഹൃദയം, അതിലോലമായ മനസ്സ്, പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്, നുരഞ്ഞുപൊങ്ങുന്ന വൈകാരികത.. ഇതെല്ലാം തന്നെ സ്ത്രീ മനസ്സ് വികാരപ്രധാനമാണെന്നു വ്യക്തമാക്കുന്നു. എന്നാൽ, പുരുഷമനസ്സിന്റെ അവസ്ഥയോ? ചിന്തിച്ചുള്ള പ്രതികരണം, പാരുഷ്യത്തോടെയുള്ള പെരുമാറ്റം, അവധാനതയോടുകൂടിയുള്ള പ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവർത്തനം. ഇവയാണ് പുരുഷമനസ്സിന്റെ പ്രതിബിംബം. ഇവ വിചാരപ്രധാനമാണ്. അദ്ധ്വാനത്തിന് പറ്റിയ രീതിയിൽ പുരുഷമനസ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.
(ഇത് പൊതുവായ വിലയിരുത്തലാണ്. ഭരിക്കാനും നീതിന്യായം നടത്താനും യുദ്ധം നയിക്കാനും ഭാരം ചുമക്കാനും കഠിനാധ്വാനം ചെയ്യാനും കഴിയുന്ന സ്ത്രീകളില്ലേ? പാചകത്തിനും വാത്സല്യത്തോടെ ശിശുക്കളെ പോറ്റുവാനും കുടുംബഭരണത്തിനും പറ്റിയ പുരുഷന്മാരില്ലേ? 'ഉണ്ട്' എന്നുതന്നെയാണുത്തരം. ഇത് ചില അപവാദങ്ങൾ മാത്രമാണ്. അവർ പലപ്പോഴും ലൈംഗികമായി മാത്രമേ തങ്ങളുടെ ലിംഗത്തിലുള്ളവരിൽ ഉൾപ്പെടുകയുള്ളൂ. പെരുമാറ്റത്തിലും രീതിയിലും ധർമനിർവഹണത്തിലും എതിർലിംഗത്തിലുള്ളവരോടായിരിക്കും അവർക്ക് അടുപ്പം.)
കുടുംബത്തിന്റെ രക്ഷാധികാരത്തിന് പുരുഷനെ പ്രാപ്തനാക്കുന്നത് വിചാരത്തോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യുവാനുള്ള അവന്റെ കഴിവാണ്. അവന്റെ ശാരീരിക ഘടന അവനിൽ അടിച്ചേൽപ്പിച്ച ധർമത്തിന്റെ നിർവഹണമാണത്. അവൻ അദ്ധ്വാനിക്കണം, കുടുംബത്തെ പോറ്റുവാനുള്ള സമ്പത്തുണ്ടാക്കണം. അവനിലാണ് കുടുംബത്തിന്റെ കൈകാര്യകർത്തൃത്വം ഏല്പിക്കപ്പെട്ടിരിക്കുന്നത്. ആ സ്ഥാപനത്തിന്റെയും അതിലുൾപ്പെട്ടവരുടെയും ജീവിതച്ചെലവിനുവേണ്ടിയുള്ള ആസൂത്രണവും ആ മാർഗത്തിലുള്ള സാമ്പത്തിക മേൽനോട്ടവും അവന്റെ ബാധ്യതയാക്കിത്തീർക്കുകയാണ് ഈ കൈകാര്യകർതൃത്വം ചെയ്യുന്നത് 'പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു'വെന്ന് പറഞ്ഞതോടൊപ്പംതന്നെ അതിന്റെ കാരണമായി 'മനുഷ്യരിൽ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതിലും അവരുടെ ധനം ചെലവഴിച്ചതിനാലുമാണിത്' (4:34) എന്ന് ഖുർആൻ എടുത്ത് പറഞ്ഞത്. കുടുംബത്തിന്റെ നിയന്ത്രണാധികാരം നൽകുക വഴി പുരുഷനുമേൽ ഒരു വലിയ ഉത്തരവാദിത്തമേൽപ്പിക്കുകയാണ് ഖുർആൻ ചെയ്യുന്നതെന്ന് പറയാൻ ഇതാണ് കാരണം.
സ്ത്രീയുടെമേലും ഗൃഹഭരണത്തിന്മേലും പുരുഷൻ ഏകാധിപതിയായിരിക്കണമെന്നല്ല അവന്ന് നിയന്ത്രണാധികാരം നല്കിയതുകൊണ്ടു വിവക്ഷിക്കുന്നത്. പരസ്പര സഹകരണവും കൂടിയാലോചനയുമുണ്ടാവുമ്പോഴേ നായകത്വം ജീവസുറ്റതാവൂ. 'സ്ത്രീകളുമായി നന്മയിൽ വർത്തിക്കണം' എന്ന ഖുർആനിക നിർദേശവും, 'നിങ്ങളുടെ വീട്ടുകാരോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളിൽ ഉത്തമൻ' എന്ന പ്രവാചകന്റെ ഉപദേശവും നായകത്വമേൽപ്പിക്കപ്പെട്ട പുരുഷൻ സ്വീകരിക്കുമ്പോഴാണ് സംതൃപ്തമായ കുടുംബജീവിതം സംജാതമാവുക.
'പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഒരു പദവിയുണ്ട്'(2:228) എന്ന് ഖുർആൻ പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭാരമേറ്റെടുക്കുന്നതിലൂടെ കൈവരുന്ന പദവിയാണിത്. കുടുംബത്തിന്റെ രക്ഷാകർതൃത്വമാണ് ആ പദവി.
ഉയർന്ന ശമ്പളമുള്ള ഒരു വനിതയ്ക്ക് കുടുംബത്തിന്റെ നായകത്വം നൽകിയെന്നുവെക്കുക. വൈവാഹികജീവിതത്തിന്റെ ആദ്യനാളുകളിൽ കുടുംബസംരക്ഷണമെന്ന ഉത്തരവാദിത്ത്വം തലയിലെത്തുന്നതിന് മുമ്പ് അത് അവൾക്കൊരു പ്രയാസമായി അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാൽ, അവൾ ഗർഭിണിയും അമ്മയുമാവുമ്പോൾ നായകത്വത്തിന്റെ ഭാരം ചുമക്കാൻ അവൾക്ക് കഴിയില്ല. പുരുഷനിൽ കുടുംബനായകത്വമേൽപ്പിക്കുന്നതിലൂടെ ഖുർആൻ സ്ത്രീക്ക് തണലേകുകയാണ് ചെയ്തിട്ടുള്ളതെന്ന് സാരം. സ്‌ത്രൈണതയെക്കുറിച്ചറിയുന്നവരൊന്നും ഇക്കാര്യത്തിൽ ഖുർആനിന് എതിര് നിൽക്കുകയില്ല.




 കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?