പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?

അല്ല. ഖുർആൻ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നുണ്ട്.
"സ്ത്രീകൾക്ക് ബാധ്യതകൾ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട് " (2:228) എന്നാണ് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനമുൾക്കൊള്ളുന്ന ഖുർആൻ ആൺകോയ്മാ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ ? സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഖുർആനിനെപ്പോലെ വ്യക്തവും വിശദവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുമില്ലെന്നതാണ് വാസ്തവം.
സ്‌ത്രീക്ക് ഇസ്‌ലാം അനുവദിച്ച - അല്ല, നേടിക്കൊടുത്ത - അവകാശങ്ങളുടെ മഹത്വമറിയണമെങ്കിൽ അതിന്റെ അവതരണകാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവിയെന്തായിരുന്നുവെന്നു മനസ്സിലാക്കണം. യവനന്മാർ പിശാചിന്റെ പ്രതിരൂപമായിട്ടായിരുന്നു പെണ്ണിനെ കണ്ടിരുന്നത്. പത്നിയെ അറുകൊല നടത്താൻ പോലും പുരുഷന് സ്വാതന്ത്ര്യം നൽകുന്നതായിരുന്നു റോമൻ നിയമവ്യവസ്ഥ. ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്നതായിരുന്നുവല്ലോ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാൻ കാരണക്കാരിയായ (?) പെണ്ണിനുനേരെയുള്ള യഹൂദന്മാരുടെ പെരുമാറ്റം ക്രൂരമായിരുന്നു. യഹൂദമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രിസ്തുമതത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതായിരുന്നില്ല. സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നതായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പോലും പാതിരിമാരുടെ ചർച്ചാവിഷയം. മുഹമ്മദ് നബി(സ) ക്കു മുമ്പ് അറേബ്യയിലെ പെണ്ണിന്റെ സ്ഥിതിയും ഇതിനേക്കാളെല്ലാം കഷ്ടമായിരുന്നു. അവൾക്കു ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. പ്രസവിക്കപ്പെട്ടതു പെൺകുഞ്ഞാണെന്നറിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടാൻ സന്നദ്ധരായിരുന്ന ജനങ്ങളുൾക്കൊള്ളുന്ന സമൂഹം. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഖുർആൻ സംസാരിക്കുവാനാരംഭിച്ചത്.

പെണ്ണിന് ഖുർആൻ നൽകിയ അവകാശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. ജീവിക്കാനുള്ള അവകാശം:  ഭാര്യ പ്രസവിച്ചത് പെൺകുഞ്ഞാണെന്നു മനസ്സിലാക്കിയാൽ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നവരായിരുന്നു അറബികൾ (ഖുർആൻ 16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച്‌ ഭ്രൂണത്തിന്റെ ലിംഗം നിർണയിക്കുകയും പ്രസവിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ അതിനെ ഭ്രൂണാവസ്ഥയിൽ തന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാർമിക നിലവാരം അന്തരാളകാലത്തെ അറബികളിൽ നിന്ന് അല്പം പോലും ഉയർന്നതല്ല. പെണ്ണിനെ ജീവിക്കുവാൻ അനുവദിക്കാത്ത കുടിലതയെ ഖുർആൻ വിമർശിക്കുന്നു (16:59, 82:9) പുരുഷനെപ്പോലെ അവൾക്കും ജനിക്കുവാനും ജീവിക്കുവാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു.

2. സ്വത്തവകാശം: പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുർആൻ സ്ത്രീക്ക് നൽകുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത്‌ മാത്രമാണ് എന്നാണു ഖുർആനിന്റെ കാഴ്ചപ്പാട്. സ്ത്രീയുടെ സമ്പാദ്യത്തിൽ നിന്നും അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാൻ ഭർത്താവിന് പോലും അവകാശമില്ല. "പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് " (4:32).

3. അനന്തരാവകാശം: മാതാപിതാക്കളുടെ സ്വത്തിൽ പുത്രിമാർക്കും ഓഹരിയുണ്ടെന്നാണ് ഖുർആനിന്റെ അധ്യാപനം. മറ്റൊരു മതഗ്രന്ഥവും സ്ത്രീക്ക് അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്നില്ലെന്നതാണ് വാസ്തവം. പരിഷ്‌കൃതമെന്നറിയപ്പെടുന്ന യൂറോപ്പിൽ പോലും വനിതകൾക്ക് അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത് ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പാണ്. ഖുർആനാകട്ടെ, പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ സ്ത്രീകൾക്ക് അനന്തരസ്വത്തിൽ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌ " (4:7).

 4. ഇണയെ തെരെഞ്ഞെടുക്കുവാനുള്ള അവകാശം: വിവാഹാലോചനാ വേളയിൽ സ്ത്രീയുടെ ഇഷ്ട്ടാനിഷ്ടങ്ങൾ പരിഗണിക്കപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. ഒരു സ്ത്രീയെ അവൾക്കിഷ്ടമില്ലാത്ത ഒരാൾക്ക് വിവാഹം ചെയ്തുകൊടുക്കുവാൻ ആർക്കും അവകാശമില്ല; സ്വന്തം പിതാവിനുപോലും. മുഹമ്മദ് നബി(സ) പറഞ്ഞു: "വിധവയോടു അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാൻ പാടില്ല. മൗനമാണ് കന്യകയുടെ സമ്മതം" (ബുഖാരി,മുസ്ലിം).

5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം: സ്ത്രീകൾക്ക് പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശമുണ്ടെന്നാണ് ഖുർആനിന്റെ കാഴ്ചപ്പാട്. ഇത് കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗികമായി കാണിച്ചു തരികയാണ് പ്രവാചകൻ(സ) ചെയ്തത്. പ്രവാചകാനുചരകളായ വനിതകൾ വിജ്ഞാന സമ്പാദനത്തിൽ പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തി സുവിദിതമാണ്. പ്രവാചകന്റെയും പത്നിമാരുടെയുംഅടുക്കൽ വിജ്ഞാനസമ്പാദനത്തിനായി വനിതകൾ സദാ എത്താറുണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ കാണാനാവും. അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകൻ (സ) ഒരു ദിവസം നീക്കിവെച്ചിരുന്നുവെന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

6. വിമർശിക്കുവാനുള്ള അവകാശം: വിമർശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശം ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്നുണ്ട്. പുരുഷൻ സ്ത്രീക്ക് നൽകുന്ന വിവാഹമൂല്യം ക്രമാതീതമായി ഉയർന്നത് കാരണം പ്രയാസമനുഭവിക്കുന്ന പുരുഷന്മാരെ രക്ഷപ്പെടുത്തുന്നതിനായി മഹ്ർ നിയന്ത്രിക്കാനൊരുങ്ങിയ ഖലീഫാ ഉമറിനെ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് ഒരു വനിത വിമർശിക്കുകയും ഉടൻതന്നെ സ്വയം തിരുത്തിക്കൊണ്ട് ' എല്ലാവര്ക്കും -ഒരു വൃദ്ധക്കുപോലും- ഉമറിനേക്കാൾ നന്നായി അറിയാമ് എന്ന് ഖലീഫ പ്രസ്താവിക്കുകയും ചെയ്ത ചരിത്രം സുവിദിതമാണ്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന 'ളിഹാർ' എന്ന സമ്പ്രദായത്തെക്കുറിച്ച് പ്രവാചകനോട് തർക്കിച്ച സഹാബിവനിതയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് മുജാദില (തർക്കിക്കുന്നവൾ) എന്ന സൂറത്തിലെ ആദ്യ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ മുമ്പിൽ പോലും സ്ത്രീകൾക്ക് അവകാശങ്ങൾക്കു വേണ്ടി സംവദിക്കാനുള്ള അവകാശം അനുവദിക്കപ്പെട്ടിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. ഈ സൂറത്തിലെവിടെയും സഹാബി വനിതയുടെ തർക്കത്തെ വിമർശിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ് .

7. സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവകാശം: രാഷ്‌ട്രകാര്യങ്ങളിൽ സംബന്ധിക്കുന്നത് സ്വാഭാവികമായും പുരുഷന്മാരാണെങ്കിലും സ്ത്രീകൾക്കും രാഷ്ട്രസംബന്ധമായ കാര്യങ്ങളിൽ പങ്കുവഹിക്കാൻ ഇസ്‌ലാം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വിശ്വാസ സ്വാതന്ത്രത്തിനു വേണ്ടിയുള്ള സമരത്തിൽ നേരിട്ട് സംബന്ധിക്കുന്നതിന് ഇസ്‌ലാം സ്ത്രീകളെ പ്രേരിപ്പിക്കുന്നില്ല. എന്നാൽ, യുദ്ധരംഗത്തും മറ്റും പടപൊരുതുന്നവർക്ക് സഹായികളായി വർത്തിക്കുവാൻ മുസ്ലിം വനിതകൾ രംഗത്തുണ്ടായിരുന്നു. പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടുകയും അവർക്ക് ഭക്ഷണം പാകംചെയ്യുകയും പാനീയങ്ങൾ വിതരണം നടത്തുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബി വനിതകളെക്കുറിച്ചു ചരിത്രം നമുക്ക് വിവരിച്ചു തരുന്നുണ്ട്. സന്നിഗ്ധഘട്ടങ്ങളിൽ സമരമുഖത്തിറങ്ങാൻ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാരത്നങ്ങളുണ്ടായിട്ടുണ്ട്, ഇസ്‌ലാമിക ചരിത്രത്തിൽ.പ്രവാചകപത്നിയായിരുന്ന ആയിശ(റ)യായിരുന്നു ഖലീഫ ഉസ്മാന്റെ(റ) ഘാതകരെ ശിക്ഷിക്കാതെ അലി(റ)യെ ഖലീഫയായി തെരെഞ്ഞെടുക്കരുതെന്ന അഭിപ്രായത്തിൽ നിന്ന് ഉരുണ്ടുകൂടിയ ജമാൽ യുദ്ധത്തിന് നേതൃത്വം വഹിച്ചത്.

8. വിവാഹമൂല്യത്തിനുള്ള അവകാശം:വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണ് 'മഹ്ർ' ലഭിക്കുകയെന്നത്. തനിക്ക് ആവശ്യമുള്ള 'മഹ്ർ' തന്റെ കൈകാര്യകർത്താവ് മുഖേന ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമുണ്ട്. ഈ വിവാഹമൂല്യം നൽകേണ്ടത് പുരുഷന്റെ ബാധ്യതയാണ്. നൽകപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാണ് പരിഗണിക്കപ്പെടുന്നത്. അവളുടെ സമ്മതമില്ലാതെ ആർക്കും അതിൽനിന്നും ഒന്നും എടുക്കാനാവില്ല. "സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക" (4:4) എന്നാണ് ഖുർആനിന്റെ കൽപ്പന.

9. വിവാഹമോചനത്തിനുള്ള അവകാശം: ഭർത്താവിനോടൊപ്പം ജീവിക്കുവാൻ സാധ്യമല്ലാത്ത അവസ്ഥയിൽ വിവാഹമോചനം നേടാൻ സ്ത്രീക്ക് അവകാശമുണ്ട്. 'ഖുൽഅ് ', 'ഫസ്‌ഖ്‌ ' എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങളിലാണ് സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്. വിവാഹമൂല്യം തിരിച്ചുനല്കിക്കൊണ്ടുള്ള മോചനമാണ് ഒന്നാമത്തേത്. തിരിച്ചുനല്കാതെയുള്ളതാണ് രണ്ടാമത്തേത്. ഏതായിരുന്നാലും താനിഷ്ടപ്പെടാത്ത ഒരു ഭർത്താവിനൊപ്പം പൊറുക്കാൻ ഇസ്‌ലാം സ്ത്രീയെ നിർബന്ധിക്കുന്നില്ല. അവൾക്ക് അനിവാര്യമായ സാഹചര്യത്തിൽ വിവാഹമോചനം നേടാവുന്നതാണ്.




കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?