പാശ്ചാത്യ ലോകത്തെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്രത്തിന്റെ അടിസ്ഥാനം ക്രൈസ്തവ ദർശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുർആനിക ശിക്ഷണത്തേക്കാൾ സ്ത്രീകൾക്ക് നല്ലത് ?

പാശ്ചാത്യലോകത്തെ സ്ത്രീകൾ അനുഭവിക്കുന്ന വഴിവിട്ട സ്വാതന്ത്ര്യം ആ സമൂഹത്തെ നാശത്തിലാണ് എത്തിച്ചിട്ടുള്ളതെന്നതാണ് വസ്തുത. ക്രൈസ്തവ ശിക്ഷണങ്ങൾ സൃഷ്ട്ടിച്ച ദുസ്സഹമായ അവസ്ഥയോടുള്ള പ്രതിഷേധമാണ് അവിടെ നടമാടുന്നത്. അവരുടെ സ്വാതന്ത്ര്യത്തിന് കാരണം ക്രൈസ്തവ ദര്ശനമാണെന്നു പറയാൻ തീവ്രവാദികളായ മിഷനറി പ്രവർത്തകർ പോലും സന്നദ്ധരാവില്ല. പാശ്ചാത്യ സംസ്ക്കാരത്തെ അധാർമികതയുടെ ഗർത്തത്തിൽനിന്ന് എങ്ങനെ കരകയറ്റാനാവുമെന്നാണ് ക്രിസ്ത്യൻ ബുദ്ധിജീവികൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കുരിശുമരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തിന് പ്രായോഗികതലത്തിൽ ജനങ്ങളെ പാപവിമുക്തരാക്കാൻ കഴിയുന്നില്ലെന്ന വസ്തുത അവർ അംഗീകരിക്കുന്നു. അപ്പോൾ പാശ്ചാത്യ സ്ത്രീയുടെ സ്വാതന്ത്ര്യം ക്രൈസ്തവ ദർശനത്തിന്റെ ഉത്പന്നമല്ലെന്നു അവർതന്നെ സമ്മതിക്കുന്നുവെന്നർത്ഥം. ക്രൈസ്തവ സന്യാസത്തിന്റെ ജീവിത നിഷേധത്തോടുള്ള പ്രതിഷേധ പ്രകടനമായിട്ടാണ് പാശ്ചാത്യ ജനത മൂല്യങ്ങളിൽനിന്ന് അകലാൻ തുടങ്ങിയതെന്നുള്ളതാണ് യാഥാർഥ്യം.

യഹൂദമതത്തിന്റെ തുടർച്ചയാണ് ക്രിസ്തുമതം. യേശുക്രിസ്തു എന്തെങ്കിലും പുതിയ വിശ്വാസങ്ങളോ കർമങ്ങളോ ധർമസംഹിതയോ പഠിപ്പിച്ചതായി കാണാൻ കഴിയുന്നില്ല. ഇസ്രായേൽ ഭവനത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനാണ് താൻ എന്നാണ് ക്രിസ്തു അവകാശപ്പെട്ടത് (മത്തായി 15:25). പഴയനിയമത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണ് താൻ അയക്കപ്പെട്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത് (മത്തായി 5:17). ഇസ്രായേല്യരെ ദൈവീക മാർഗത്തിലൂടെ നയിക്കുവാൻ നിയുക്തനായ പ്രവാചകനായിരുന്നു അദ്ദേഹമെന്നർത്ഥം. മോശയിലൂടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ പിന്തുടരുവാനാണ് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചത്. ആദ്യ നൂറ്റാണ്ടുകളിലൊന്നും തന്നെ സഭക്ക് യഹൂദരുടേതിൽനിന്ന് ഏതെങ്കിലും വിധത്തിൽ വ്യത്യസ്തമായ യാതൊരു കർമങ്ങളുമുണ്ടായിരുന്നില്ല; നിയമങ്ങളുമുണ്ടായിരുന്നില്ല.

മനുഷ്യർക്കിടയിലേക്ക് പാപങ്ങൾ കടന്നുവരാൻ കാരണം സ്ത്രീയാണെന്നാണ് യഹുദവീക്ഷണം. വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്റെ ഇണയെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ (ഉൽപ്പത്തി 3:12). ദൈവത്തെ ധിക്കരിക്കുക മാത്രമല്ല ധിക്കരിക്കാൻ പ്രേരിപ്പിക്കുകകൂടി ചെയ്ത പാപിയാണവൾ. ഇതായിരുന്നു സ്ത്രീയെക്കുറിച്ച യഹുദവീക്ഷണം. അത് ക്രൈസ്തവതലത്തിലെത്തിയപ്പോൾ പാപത്തിനു വാതിൽ തുറന്നുകൊടുക്കുക വഴി ദൈവപുത്രന്റെ കഷ്ഠാനുഭങ്ങളിലൂടെയുള്ള ക്രൂശീകരണത്തിനുള്ള ആത്യന്തികമായ കാരണക്കാരിയെന്ന പാപഭാരം കൂടി വഹിക്കുവാൻ അവൾ വിധിക്കപ്പെട്ടവളായിത്തീർന്നു.

'ബാൽ' എന്ന എബ്രായ പദത്തിനർത്ഥം ഉടമസ്ഥൻ എന്നാണ്. ബൈബിൾ പഴയനിയമത്തിൽ പുരുഷനെക്കുറിക്കുവാൻ ബാൽ എന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ മുകളിൽ എല്ലാ അർഥത്തിലുമുള്ള ഉടമസ്ഥാവകാശമുണ്ടായിരുന്നവനായാണ് പഴയനിയമത്തിലെ കല്പനകളിൽ പുരുഷനെ നമുക്ക് കാണാൻ കഴിയുന്നത്. സ്ത്രീകളെ വിൽക്കുവാൻ വരെ-സ്വന്തം പുത്രിമാരെ വരെ-പുരുഷന് ബൈബിൾ അനുവാദം നൽകുന്നുണ്ട് (പുറപ്പാട് 21:7). കടം വീട്ടുവാനായി സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം പോലും യഹൂദന്മാർക്കിടയിൽ നിലനിന്നിരുന്നു (നെഹമ്യാ 5:5). മതപരമായ അനുഷ്‌ഠാനങ്ങളിൽ പോലും സ്ത്രീക്ക് സ്വന്തമായ ഇച്ഛക്കനുസൃതമായി പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം യഹൂദന്മാർ നൽകിയിരുന്നില്ല. തന്റെ മകളോ ഭാര്യയോ എടുക്കുന്ന നേർച്ചകൾതന്നെയും ദുർബലപ്പെടുത്താൻ പുരുഷന് അധികാരമുണ്ടെന്നാണ് സംഖ്യാപുസ്തകത്തിലെ (30:12) വിധി. പത്തു കല്പനകളിൽ ഭാര്യയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് അടിമകളുടെയും വളർത്തുമൃഗങ്ങളുടെയും കൂടെയാണെന്നതിൽ നിന്ന് (പുറപ്പാട് 20:17, ആവർത്തനം 5:21) യഹൂദന്മാർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമെന്തായിരുന്നുവെന്ന് ഊഹിക്കാൻ കഴിയും.

പെൺകുഞ്ഞിനെ പ്രസവിക്കുന്നതിനെ പുച്ഛത്തോടുകൂടിയായിരുന്നു യഹൂദന്മാർ നോക്കിയിരുന്നത്. പ്രസവിക്കപ്പെടുന്നത് പെൺകുഞ്ഞാണെങ്കിൽ ആൺകുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ഇരട്ടിക്കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് നിയമം (ലേവ്യ 12:15). പുരുഷന്റെവിലയുടെ പകുതിമൂല്യം മാത്രമേ സ്ത്രീക്ക് ഉള്ളൂവെന്നതാണ് പഴയ നിയമത്തിലെ (ലേവ്യ 27:3-7) വിധി.

ബഹുഭാര്യത്വം പഴയനിയമകാലത്ത് സാർവത്രികമായിരുന്നു അതിന് യാതൊരു നിയന്ത്രണവും ന്യായപ്രമാണം കൽപ്പിക്കുന്നില്ല. സോളമന് എഴുന്നൂറ് ഭാര്യമാരും മുന്നൂറ് വെപ്പാട്ടിമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാർ 11:3). വിവാഹ മോചനത്തിന്, പഴയനിയമപ്രകാരം, പുരുഷന് മാത്രമേ അവകാശമുള്ളൂ. ഏത് ചെറിയ കാരണമുണ്ടായാലും പുരുഷന് സ്ത്രീയെ വിവാഹമോചനം ചെയ്യാം. മോചനപത്രമെഴുതി അവളുടെ കയ്യിൽ കൊടുക്കണമെന്നുമാത്രം. എന്നാൽ ക്രൂരനായ ഒരു ഭർത്താവിന്റെ പിടിയിൽനിന്നുപോലും വിടുതൽ നേടുവാൻ സ്ത്രീക്ക് എന്തെങ്കിലും മാർഗങ്ങളുള്ളതായി ബൈബിളിലൊരിടത്തും പ്രസ്താവിച്ചു കാണുന്നില്ല (ആവർത്തനം 24:1-4).

യേശുവിന്റെ ആഗമനകാലത്ത് യഹൂദ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. പ്രഭാത പ്രാർത്ഥനയായി 'ഷേമാ' ചൊല്ലാൻ സ്ത്രീകൾക്കോ കുട്ടികൾക്കോ അടിമകൾക്കോ അനുവാദമുണ്ടായിരുന്നില്ല. 'സ്ത്രീയായി എന്നെ സൃഷ്ട്ടിക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു'വെന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യയിലുണ്ടായിരുന്നു. തോറ പഠിക്കുവാൻ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. തോറ സ്ത്രീകളെ പഠിപ്പിക്കുന്നതിലും ഭേദം ചുട്ടുകരിക്കലാണ് എന്നാണ് ക്രിസ്താബ്ദം തൊണ്ണൂറാമാണ്ടിൽ ജീവിച്ച ഏലിയാസർ എന്ന യഹൂദറബ്ബി അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈയൊരു അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതിനു വേണ്ടി ക്രിസ്തു ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നതായി കാണാനാവും. തന്റെ ശിഷ്യഗണത്തിൽ അദ്ദേഹം സ്ത്രീകൾക്കുകൂടി സ്ഥാനം നൽകി. അപ്പോസ്തലന്മാരിൽ സ്ത്രീകളൊന്നുമില്ലെങ്കിലും ക്രിസ്തുവിന്റെ പരസ്യ പ്രബോധനവേളയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു അനേകം സ്ത്രീകളെ നമുക്ക് കാണാനാകും. മഗ്ദലനമറിയ, യോഹന്നാ, സൂസന്ന.... ഇങ്ങനെ പോകുന്നു അവരുടെ പട്ടിക. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലും അദ്ദേഹം സുവിശേഷ പ്രചാരണം നടത്തി (യോഹന്നാൻ 4:1-24). മതപരമായ വിഷയങ്ങളിൽ സ്ത്രീക്ക് യാതൊന്നുംചെയ്യാനില്ലെന്ന് നിഷ്കർഷിക്കപ്പെട്ടിരുന്ന യഹൂദ സമുദായത്തിൽ ഇവയെല്ലാം തന്നെ വിപ്ലവാത്മകമായ നടപടികളായിരുന്നു. സ്ത്രീയും പുരുഷനും ദൈവത്തിങ്കൽ തുല്യരാണെന്ന് ക്രിസ്തു പഠിപ്പിക്കുകയായിരുന്നു, ഈ പ്രവർത്തനത്തിലൂടെ.

യേശുവിന് ശേഷം വിശ്വാസകാര്യങ്ങളിൽ സഭ പിഴച്ചുപോയതുപോലെതന്നെ സ്ത്രീകൾക്ക് നൽകിയിരുന്ന സ്ഥാനത്തിന്റെ കാര്യത്തിലും പിഴവുകൾ സംഭവിച്ചു തുടങ്ങി. പഴയ യഹൂദസമുദായത്തിൽ നിലനിന്ന നിയമങ്ങൾ തന്നെ സ്ത്രീയുടെ വിഷയത്തിൽ ക്രൈസ്തവർ പിന്തുടരാനാരംഭിച്ചു. പൗലോസ് സഭാ നേതൃത്വമേറ്റെടുത്തതോടെ സ്ഥിതി കൂടുതൽ വഷളായി. യവന സമുദായത്തിൽ നിന്ന് ക്രൈസ്തവ സമൂഹത്തിലേക്ക് ജനങ്ങൾ വന്നതോടെ യഹൂദരുടെയും യവനരുടെയും നിയമങ്ങളിൽ പറഞ്ഞ സ്ത്രീയുടെ പതിതാവസ്ഥകളുടെ സങ്കലനമാണ് ക്രൈസ്തവ സമൂഹത്തിലുണ്ടായത്. യവന സമുദായത്തിലെ സ്ത്രീകളുടെ നില വളരെ മോശമായിരുന്നു. 'മൗനമായിരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ ലക്ഷണം' എന്നാണ് സോഫാക്വീസ് എന്ന യവന തത്വചിന്തകൻ പറഞ്ഞിട്ടുള്ളത്. സ്ത്രീക്ക് യാതൊരു അവകാശവും വകവെച്ചുകൊടുക്കാൻ യവനന്മാർ സന്നദ്ധരായിരുന്നില്ല. പിശാചിന്റെ പ്രതിരൂപമാണ് പെണ്ണ് എന്നതായിരുന്നു അവരുടെ ആപ്തവാക്യം. വീടുകളിൽ ഭക്ഷണമേശയിൽപോലും സ്ത്രീക്ക് സ്ഥാനമുണ്ടായിരുന്നില്ല. അവൾക്കായി പ്രത്യേകം തിരിക്കപ്പെട്ട അന്തഃപുരങ്ങളിൽ അവൾ കഴിയണമായിരുന്നു. മതത്തിന്റെപേരിൽ അവൾ ശരിക്കും ചൂഷണം ചെയ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങളിലേക്കു സ്ത്രീകളെ ദാനം ചെയ്യുന്ന പതിവുണ്ടായിരുന്നു യവനന്മാർക്ക്. ഇങ്ങനെ ദാനം ചെയ്യപ്പെടുന്നവർ ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യഭിചാരകർമങ്ങളിലേർപ്പെടുവാൻ വിധിക്കപ്പെട്ടവരായിരുന്നു; ഇന്ത്യയിലെ ദേവദാസികളെപ്പോലെ. കൊരിന്തിയിലെ അഫ്രോഡൈറ്റ് ദേവന്റെ അമ്പലത്തിൽ ഇത്തരം ആയിരത്തോളം ദേവദാസികളുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യവനരിൽ നിന്നും യഹൂദരിൽ നിന്നും മതനിയമങ്ങൾ സ്വീകരിച്ച ക്രൈസ്തവ സഭ സ്വാഭാവികമായും സ്ത്രീകളെ പീഡിപ്പിക്കുന്ന നിയമങ്ങളാണ് നടപ്പാക്കിയത്.

പൗലോസിന്റെ ലേഖനങ്ങളിലാണ് സ്ത്രീവിരുദ്ധതയുടെ ക്രൈസ്തവബീജങ്ങൾ നമുക്ക് കാണാൻ കഴിയുന്നത്. തന്റെ ആശയങ്ങൾക്ക് യവനതത്വചിന്തയുടെ അടിത്തറ സ്വീകരിച്ചപ്പോൾ സ്വാഭാവികമായി ഉണ്ടായതായിരുന്നു പൗലോസിന്റെ ലേഖനങ്ങളിലെ സ്ത്രീ വിരുദ്ധത. 'ചെകുത്താന്റെ പ്രതിരൂപമാണ് പെണ്ണ് ' എന്ന യവന ചിന്തയുടെ സ്വാധീനമാണ് 'സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത് ' (1 കൊരിന്ത്യർ 7:1) എന്ന പൗലോസിന്റെ വചനങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. 'സ്ത്രീ മൗനം പാലിക്കുന്നതാണ് മഹത്തരം' എന്ന് പറഞ്ഞ സോഫാക്വേസിന്റെ ആശയങ്ങൾ തന്നെയാണ് 'സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണം' (1 കൊരിന്ത്യർ 14:34-3) എന്നു പറഞ്ഞ പൗലോസിന്റെ വചനങ്ങളിലുമുള്ളത്.

സംരക്ഷണം ആവശ്യപ്പെടുന്നവളാണ് സ്ത്രീ. അവളുടെ പ്രകൃതി തന്നെ അങ്ങനെയുള്ളതാണ്. ഗർഭധാരണവും പ്രസവവുമെല്ലാം നടക്കുമ്പോഴാണ് സ്ത്രീത്വം അതിന്റെ ഉന്നതാവസ്ഥയിലെത്തിച്ചേരുന്നത്. വിവാഹത്തിലൂടെയാണ് സ്ത്രീക്ക് തന്റെ സ്വാഭാവികമായ ഇത്തരം ചേതനകളെ പൂർത്തീകരിക്കുവാൻ കഴിയുന്നത്. 'സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത് ' (1 കൊരിന്ത്യർ 7:1) എന്ന് പഠിപ്പിക്കുന്നതിലൂടെ പൗലോസ് തികച്ചും സ്ത്രീവിരുദ്ധമായ ആശയമാണ് പ്രബോധനം ചെയ്യുന്നത്. വിവാഹത്തെ നിരുത്സാഹപ്പെടുത്തുകയാണ് പൗലോസ് തന്റെ ലേഖനങ്ങളിൽ ചെയ്യുന്നത്.

'നീ അവിവാഹിതനാണോ എങ്കിൽ വിവാഹം കഴിക്കാൻ മുതിരരുത് ' (1 കൊരി 7:27).
'അവിവാഹിതരോടും വിധവകളോടും ഞാൻ പറയുന്നു : എന്നെപ്പോലെ ഒറ്റക്ക് കഴിയുന്നതാണ് അവർക്ക് നല്ലത് '(1 കൊരിന്ത്യർ 7:8).
'പ്രതിശ്രുത വധുവിനെ വിവാഹം കഴിക്കുന്നത് നല്ലത്. വിവാഹത്തിൽ നിന്നുതന്നെ ഒഴിഞ്ഞു നിൽക്കുന്നത് ഏറെ നല്ലത് '(1 കൊരിന്ത്യർ 7:38).

സ്ത്രീയെ സ്പർശിക്കാതിരിക്കുകയെന്ന നന്മ ചെയ്യാൻ ലോകത്തിലെ മുഴുവൻ പുരുഷന്മാരും സന്നദ്ധരായിരുന്നുവെങ്കിൽ ഒരു നൂറ്റാണ്ടുകൊണ്ട് മനുഷ്യരാശി പൂർണമായി നശിച്ചുപോയേനെ. ഈ ക്രൈസ്തവ വീക്ഷണം മാനവികതക്ക് തന്നെ വിരുദ്ധമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
പൗലോസിന്റെ ഈ വചനങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സന്യാസം രൂപപ്പെട്ടത്. യേശുക്രിസ്തുവിന്റെ വചനങ്ങളിലൊന്നും തന്നെ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്ന യാതൊരു പരാമർശവും കാണാൻ നമുക്ക് കഴിയുന്നില്ല. എന്നാൽ സന്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ ക്രൈസ്തവസദാചാരത്തിന്റെ തന്നെ അടിത്തറയാക്കിത്തീർക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിന് ശേഷം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ക്രൈസ്തവ ചരിത്രത്തിൽ നാം കാണുന്നത്. യവനന്മാർക്കിടയിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തിന്റെ സ്വാധീനവും ക്രൈസ്തവ സന്യാസത്തിന്റെ രൂപീകരണത്തിൽ ഉണ്ടായിരുന്നിരിക്കണം. സന്യാസം പുരുഷനേക്കാൾ പ്രതികൂലമായിത്തീരുന്നത് സ്ത്രീക്കാണ്. സ്ത്രീത്വത്തിന്റെ പൂർത്തീകരണവും പ്രകടനവും നടക്കുന്നത് വിവാഹത്തിലൂടെയാണല്ലോ.
സ്ത്രീകൾക്കെതിരായ പൗലോസിന്റെ വീക്ഷണത്തിന്റെ സ്വാധീനമാണ് മധ്യകാല സഭയുടെ വർത്തനങ്ങളിൽ നാം കാണുന്നത്. സ്ത്രീക്ക് ആത്മാവുണ്ടോയെന്നതായിരുന്നുവല്ലോ സഭയുടെ അക്കാലത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. സന്യാസത്തിന്റെ പേരിൽ നടന്ന ക്രൂരതകൾക്ക് കയ്യും കണക്കുമില്ല. സ്വയം പീഡനത്തിലൂടെ ദൈവികതയിലെത്തിച്ചേരുന്നതിനു വേണ്ടിയായിരുന്നല്ലോ പ്രസ്തുത പേക്കൂത്തുകളെല്ലാം അരങ്ങേറിയത്.
സ്ത്രീക്കും മനുഷ്യരുടെ സ്വാഭാവിക വാഞ്‌ഛയായ ലൈംഗികവികാരത്തിന്റെ പൂർത്തീകരണത്തിനുമെതിരായി സഭ നിലകൊണ്ടപ്പോൾ അതിനെതിരെയുണ്ടായ പ്രതികരണമാണ് പാശ്ചാത്യലോകത്തെ മൂല്യച്യുതിക്ക് അസ്തിവാരമിട്ടത്. ഖുർആനാകട്ടെ ദാമ്പത്യത്തെ ഒരു ദൈവിക ദൃഷ്ടാന്തമായാണ് അവതരിപ്പിക്കുന്നത്. അതിന്റെ പൂർത്തീകരണം മനുഷ്യജീവിയുടെ സ്വാഭാവികമായ തേട്ടങ്ങളിലൊന്നാണ്. ദൈവിക വിധിവിലക്കുകൾക്കനുസൃതമായി ലൈംഗികതൃഷ്ണ ശമിപ്പിക്കുന്നത് ഒരു പുണ്യകർമമാണെന്നാണ് പ്രവാചകൻ(സ) പഠിപ്പിച്ചത്. പ്രസ്തുത പുണ്യകർമത്തിലെ പങ്കാളിയാണ് പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീ. ലൈംഗികത പാപമാണെന്ന ക്രൈസ്തവ വീക്ഷണപ്രകാരം സ്ത്രീയെ പാപിയായിക്കാണുക സ്വാഭാവികമാണ്. ഖുർആനാകട്ടെ സ്ത്രീയെ ഇണയും തുണയുമായാണ് പരിചയപ്പെടുത്തുന്നത്.



കടപ്പാട്: ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ. അവയിൽ നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുർആനിലെ ശിക്ഷാനിയമങ്ങൾക്കുള്ളത്?